Friday, July 15, 2011

മലയാളത്തനിമയുടെ മാണിക്യക്കല്ല്.......


ശ്രീനിവാസന്‍റെ അളിയനായ എം.മോഹന്‍ സംവിധാനം ചെയ്ത സിനിമയാണ് മാനിക്യക്കല്ല്. എത്രയോ നാള്‍ കൂടി ഒരു നല്ല ഗ്രാമീണസിനിമ കണ്ട അനുഭൂതിയില്‍ ആണ് ഇതെഴുതുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മലയാളികള്‍ നെഞ്ചിലേറ്റി ലാളിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ ലാളിത്യം നിറഞ്ഞ നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഒരു സിനിമാ യുഗം പിരക്കുന്നതിന്റെ നാന്ദി ആയി വേണമെങ്കില്‍ മാണിക്യക്കല്ലിനെ കാണാം എന്നാണു എന്‍റെ വിലയിരുത്തല്‍. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ആണ് ഈ സിനിമാ മോഹന്‍ എടുത്തത്‌. കഥയും തിരക്കഥയും സംവിധാനവും എല്ലാം മോഹന്‍ തന്നെ നിര്‍വ്വഹിച്ച ഈ സിനിമയില്‍ ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബാനര്- ഗൌരി മീനാക്ഷി മൂവീസ്. നിര്‍മ്മാണം- എം.എസ്.ഗിരിലാല്‍.
പത്താം ക്ളാസ് പരീക്ഷയില്‍ എല്ലാ കുട്ടികളും തോറ്റ ഒരു സ്കൂളിന്റെ കഥയാണ്‌ ഈ ചിത്രം. അതിനായി തിരഞ്ഞെടുത്ത ലൊക്കേഷനും അതെ ഗതികേട് ഒരിക്കല്‍ ഉണ്ടായ ഒരു സ്കൂള്‍ തന്നെ എന്നത് യാദ്രിശ്ചികം അല്ല. തലശേരിയിലെ ബ്രണ്ണന്‍ സ്കൂള്‍ ആണ് അത്.
 
മനസ്സില്‍ തട്ടുന്ന കുറെ ഡയലോഗുകളും കാണാന്‍ സുഖം ഉള്ള രംഗങ്ങളും കൊണ്ട് ഒരു കൊച്ചു ചിത്രം വന്‍ ബഡ്ജറ്റില്‍ ഉണ്ടാക്കി എന്ന് വേണമെങ്കില്‍ പറയാം. പ്രിത്വീരാജിന്‍റെ അമ്മക്കിളിക്കൂടിലെ വേഷം അതേ പോലെ പകര്‍ത്തി ഒരു വേഷം ഇവിടെ കൊടുത്തു. എന്നാലും നന്നായി ആ വേഷം. ജയറാമിന്റെ ഗ്രാമീണ കഥാപാത്രങ്ങളോട് കിടപിടിക്കുന്ന ഒരു വേഷം ആണ് പ്രിത്വീരാജിനു കിട്ടിയത്. വിനയചന്ദ്രന്‍ എന്ന നായകന്‍ ആയി സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് പ്രിത്വി. ഒപ്പം സംവൃതയും ഇത്തിരി കോമഡി കലര്‍ന്ന വേഷത്തില്‍ ഒത്തിരി വ്യത്യസ്തതയോടെ അഭിനയിച്ചിരിക്കുന്നു.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഉള്ള ചേരുവകള്‍ എല്ലാം ചേരും പടി ചേര്‍ത്ത ഈ ചിത്രത്തില്‍ ഒരു പോരായ്മയാണ് എന്‍റെ നോട്ടത്തില്‍ കണ്ടത്. അത് നമ്മുടെ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ അഭാവം തന്നെ. ഒടുവില്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ചിത്രം ഒന്ന് കൂടി മികച്ചു നില്‍ക്കുമായിരുന്നു എന്ന് നിസ്സംശയം പറയാം. വാട്ടുകാരനായി ജഗതി തിളങ്ങി. പക്ഷെ അവസാനം ജഗതിക്ക് മാനസ്സാന്തരം വരുന്നത് എന്ത് കൊണ്ടാണെന്ന് പറയുന്നില്ല. ഇനി പറഞ്ഞത് എഡിറ്റ്‌ ചെയ്തപ്പോള്‍ പോയതാണോ എന്നും സംശയിക്കുന്നു.
ഇന്ദ്രന്‍സ്‌, നെടുമുടി, സലിം കുമാര്‍, കോട്ടയം നസീര്‍, അനൂപ്‌ ചന്ദ്രന്‍, ജഗദീഷ്‌, ബിന്ദു പണിക്കര്‍, കെ.പി..എ.സി.ലളിത, സായികുമാര്‍, തുടങ്ങി താരങ്ങളെല്ലാം വേഷങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. കൂടുതലും പുതു മുഖങ്ങള്‍ ആണ് സ്കൂള്‍ കുട്ടികളുടെ വേഷത്തില്‍ എത്തിയത്. കൂട്ടത്തില്‍ നമുക്ക് സുപരിചിതയായ ഒരു നടിയും കൂടി ഉണ്ട്. ഏഷ്യാനെറ്റിലെ ആട്ടോഗ്രാഫ്‌ സീരിയലില്‍ വില്ലത്തി ആയി അരങ്ങു വാണ പെണ്‍കുട്ടിയും ഇതിലെ ഒരു വേഷം ചെയ്തു....ആ കുട്ടിയുടെ പേര് എനിക്ക് ഓര്‍മ്മ വരുന്നില്ല. പുതു മുഖങ്ങള്‍ ആണെന്ന് പറയാത്ത അഭിനയം ആണ് സ്കൂള്‍ കുട്ടികള്‍ എല്ലാം തന്നെ കാഴ്ച വച്ചത്.
അനില്‍ പനച്ചൂരാന്‍, രമേശ്‌ കാവില്‍ എന്നിവര്‍ ആണ് ഇതിലെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.സംഗീതം ജയചന്ദ്രന്‍..നാല് ഗാനങ്ങള്‍ ആണ് ചിത്രത്തില്‍..കൂട്ടത്തില്‍ നല്ലതും എനിക്ക് ഇഷ്ട്ടമായതും ചെമ്പരത്തി..എന്ന് തുടങ്ങുന്ന ഗാനം ആണ്.രവിശങ്കര്‍, ശ്രേയ ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ഗാനം പാടിയത്.
 
 പശ്ചാത്തല സംഗീതവും ജയചന്ദ്രന്‍ തന്നെയാണ്. ചിത്രവുമായി ഇണങ്ങി പോകുന്ന രീതിയില്‍ ആണ് അദ്ധേഹത്തിന്റെ ഈ വര്‍ക്ക്‌.ചിത്രത്തില്‍ പല രംഗവും ഇഴയുന്നുണ്ട്. അവസാനം എങ്ങനെ അവസാനിപ്പിക്കണം എന്നുള്ള സംശയം സംവിധായകന് ഉണ്ടായെന്നു  നിസ്സംശയം പറയാന്‍ കഴിയും. പല നിരൂപകരും ഈ സിനിമയെക്കുറിച്ച് പലതും പറഞ്ഞു. ഒരാള്‍ പറഞ്ഞു നായികയുടെ അച്ഛന് എന്ത് സംഭവിച്ചു എന്ന് കാണിക്കുന്നില്ല എന്ന്.നായകന്‍റെ അച്ഛന്റെ കല്ലറ നായികയുടെ വീട്ടില്‍ എങ്ങനെ വന്നു എന്നും പലരും ചോദിച്ചു.അത് അറിയാന്‍ വേണ്ടി പടം വീണ്ടും കണ്ടു.അപ്പോള്‍ മനസ്സിലായി. പലരും സിനിമ നേരെ ചൊവ്വേ കാണാതെ ആണ് നിരൂപണം ഒക്കെ എഴുതുന്നത്‌ എന്ന്.ഒരു മുന്‍വിധിയോടെ പലരും നിരൂപണം നടത്തുന്നത് ആണ്.നായികയുടെ അച്ഛന്‍ വള്ളം മറിഞ്ഞു അപകടത്തില്‍ പെട്ട് മരിച്ചു എന്ന് ചിത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നായികയുടെ വീട്ടിന്റെ മുന്നില്‍ അല്ല വേറെ വീട്ടില്‍ തന്നെ ആണ് നായകന്റെ അച്ഛന്റെ കല്ലറ എന്നും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. എഡിറ്റിംഗ് വേഗം കൊണ്ട് ചിലപ്പോള്‍ തോന്നാം രണ്ടും ഒന്ന് ആണെന്ന്.
ഇതാണ് പറയുന്നത് സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ സിനിമ നടക്കുമ്പോള്‍ മൂത്രം ഒഴിക്കാനും സിഗരറ്റ്‌ വലിക്കാനും പുറത്തു പോകരുത് എന്ന്. അപ്പോള്‍ ഇങ്ങനെ ഉള്ള അബദ്ധ ധാരണകള്‍ വരാം.
എന്റെ നോട്ടത്തില്‍ മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ പദങ്ങളില്‍ വച്ച് ഏറ്റവും നല്ല പടം ആണ് ഇത്. അതിമാനുഷ കഥാപാത്രം അല്ലാതെ പ്രിത്വീരാജിനെ ഒരു സാധാരണ വേഷത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞു.പക്ഷെ ചിത്രം മുഴുവന്‍ നായകന്‍ നിറഞ്ഞു നില്‍ക്കുന്നു. വേണമെങ്കില്‍ പറയാം ഒരു ഓണ്‍മാന്‍ ഷോ എന്ന്. ഒരു പക്ഷെ അത് വിജയത്തിന് ഉതകി എന്ന് പറയാം.
സുകുമാറിന്‍റെ ചായാഗ്രഹണം അടിപൊളി ആയി. സായികുമാരിന്റെ കഥാപാത്രം അനാവശ്യം ആയിപ്പോയി. പല സിനിമയിലും വില്ലന്‍ വേഷം ഇട്ട സുരേഷ് കൃഷ്ണക്ക് ഒരു നല്ല വേഷം ഇതിലൂടെ കിട്ടി.ജഗദീഷിന്റെ വേഷം ബോര്‍ ആയിപ്പോയി. ചിത്ര സന്നിവേശം എന്ന പ്രക്രിയയില്‍ എന്തൊക്കെയോ പോരായ്മ ഉണ്ടായി എന്ന് തോന്നാം.
അവസാനം ആയി പറയാം. ഒരു നല്ല സിനിമ.ഇനിയും കണ്ടില്ലെങ്കില്‍ അത് ഒരു നഷ്ടം തന്നെ. ഒരു പക്ഷെ ഇത് പോലെ കുറെ സിനിമകള്‍ ഇനിയും ഇറങ്ങുമ്പോള്‍ നമ്മില്‍ പലരും ഇതിന്റെ സി.ഡി.യും തിരക്കി നടക്കും. പ്രിത്വിരാജിനും സംവിധായകനും ആയിരം ആശംസകള്‍.

Saturday, July 2, 2011

ദി മെട്രോ... നമുക്കും സംഭവിക്കാം........


ബിയോണ്‍, അരുണ്‍ എന്നിവര്‍ അഭിനയിച്ച സിനിമ എന്ന നിലയില്‍ ആണ് ദി മെട്രോ കാണാന്‍ പോയത്... അഞ്ചു യുവാക്കളുടെ കഥ പറയുന്ന ദി മെട്രോയില്‍ ബിയോണിനും അരുണിനും നല്ല വേഷം ആയിരിക്കും എന്നുള്ള വിചാരത്തില്‍ ആണ് പോയത്. വേഷം ഒക്കെ നല്ലത് തന്നെ ആയിരുന്നു. പക്ഷെ എവിടെയോ ഒരു പാളീച്ച പറ്റി സംവിധായകന് എന്ന് തോന്നും സിനിമ കണ്ടാല്‍. അഞ്ചു യുവാക്കളുടെ കഥയില്‍ തുടങ്ങിയ സിനിമ അവസാനിക്കുന്നത് ശരത് കുമാര്‍ എന്ന ഒരു അതിമാനുഷ നായകനില്‍ ആണ്. ബിബിന്‍ പ്രഭാകര്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. ഇയാളുടെ സമസ്ത കേരളം പി ഓ യും  കാക്കിയും വന്‍വേ ടിക്കെറ്റ്‌ എന്നീ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയ സിനിമകള്‍ ആയിട്ടും നിര്‍മാതാവായ ദിലീപ്‌ ഈ സംവിധായകന് തന്നെ പടം കൊടുത്തത്  ഉറ്റ കൂട്ടുകാരന്‍ വ്യാസന്‍ ഇടവനക്കാടിനു വേണ്ടി ആയിരുന്നു. വ്യാസന്‍ ആണ് ഇതിന്റെ കഥയും തിരക്കഥയും.

അടിപൊളി ഒരു സിനിമ ഒരുക്കിയ സംവിധായകന് തിരക്കഥയുടെ പ്രശ്നം കൊണ്ടാണ് പടം ഓടിക്കാന്‍ കഴിയാതിരുന്നത് എന്ന് വേണം പറയാന്‍.ആ കാര്യത്തില്‍ ദിലീപിന്‍റെ കൂട്ടുകാരന്  പറ്റിയ അബദ്ധം ആയിരിക്കാന്‍ വഴിയില്ല. കാരണം തിരക്കഥയിലും സംവിധാനത്തിലും ഒക്കെ വളരെ മികച്ച ഒരു സിനിമ ആണ് ദി മെട്രോ.
നല്ല ഒരു ത്രില്ലര്‍ കണ്ടിരിക്കാവുന്ന രീതിയില്‍ പടം എടുത്തു. മലര്‍വാടിയുടെ രീതിയില്‍ എടുത്ത ഒരു സിനിമ വഴിയില്‍ എപ്പോഴോ ഗതി മാറിപ്പോയി എന്ന് വളരെ സ്പഷ്ടമായി പറയാം. ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുന്ന കൂട്ടുകാരനുമായി അടിച്ചു പൊളിച്ചു കറങ്ങുന്ന നാല് കൂട്ടുകാരുടെ കഥ യാണ് ഇവര്‍ എടുക്കാന്‍ ഉദ്ദേശിച്ചത്. ഈ അഞ്ചു പേരും കൂടി ഒരു ദിവസം കൊച്ചി എന്ന സിറ്റിയില്‍ അകപ്പെടുന്നതും അവിചാരിതമായി ചില സംഭവങ്ങളില്‍ ഭാഗമാകുന്നതും അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മരിക്കുന്നതും ആയ ഒരു കഥ ആയിരുന്നു ഇത്. പക്ഷെ ഇതിനിടെ ശരത് കുമാര്‍ എന്ന തമിഴ്‌ നടനെ ഉള്‍ക്കൊള്ളിക്കേണ്ടി വന്നതാണ് സിനിമയുടെ ഒരു പോരായ്മ.
അറിഞ്ഞോ അറിയാതെയോ പരുത്തിക്കാടന്‍ ഷാജി എന്ന ഗുണ്ടയുടെ പകയ്ക്കു ഇരയാകേണ്ടി വരുന്ന  അഞ്ചു ചെറുപ്പക്കാരുടെ കഥയാണ്‌ ഇതിവൃത്തം ..പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ ജേക്കബ്‌ അലക്സാണ്ടര്‍ എന്ന പോലീസ്‌ ഓഫീസറും പരുത്തിക്കാടന്‍ ഷാജിയും ആയി പോരാട്ടം.പരുത്തിക്കാടന്‍ ഷാജി ആയി സുരേഷ് കൃഷ്ണ ആണ് രംഗത്ത്. സ്ഥിരം ഒരു വില്ലന്‍ വേഷം.പരുത്തിക്കാടന്‍ ഷാജിയുടെ അനിയന്‍ ഫ്രെഡി ആയി രംഗത്ത് വരുന്നത് നിഷാന്ത്‌ സാഗര്‍.
ശരത്കുമാറിന്റെ സി ഐ മോശം ആയില്ല.
ബിയോണിന്റെ യും അരുനിന്റെയും ഒക്കെ വേഷം വളരെ ചെറുതാക്കി. ഭാവനയെ ഒരു അതിഥി താരമായി എടുത്തത്‌ പോലെ ആയി. മലര്‍വാടി നിര്‍മിച്ച ദിലീപിന് ആ രീതിയിലുള്ള ഒരു പടം ആക്കാമായിരുന്നു ഇതും.
ഷാന്‍ റഹ്മാന്റെ സംഗീതം മോശമല്ലാത്തത് ആയിരുന്നു.മഹേഷ്‌ നാരായണിന്റെ എഡിറ്റിംഗ് വളരെ യോജിച്ചത് ആയിരുന്നു സിനിമക്ക്.ശ്രീറാമിന്റെ ചായാഗ്രഹണം വളരെ മികച്ചതും പല സമയത്തും കണ്ണിനു കുളിര് പകരുന്നതുമായ ഒരു അനുഭവം ആയിരുന്നു.

അഭിനയത്തില്‍ ഏറ്റവും മികച്ചു നിന്നത് ജഗതി ആയിരുന്നു. സുരാജിനെ സ്ഥിരം വേഷത്തില്‍ നിന്നും അല്പം മാറിയ ഒരു വേഷം കൊടുക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചു.
ഹരികൃഷ്ണന്‍ ആയി നിവിന്‍ പൌളിയും ഉസ്മാന്‍ ആയി ഭഗത് മാനുവലും വേഷം ഭംഗി ആക്കി. അരുണും ബിയോണ് ജെമിനിയും കിട്ടിയ വേഷം വളരെ ഭംഗി ആക്കി.
സിനിമയുടെ തുടക്കത്തില്‍ കൊച്ചിയിലെ രണ്ടു പ്രമുഖ കോണ്ഗ്രസ് നേതാക്കളുടെ കഥയാണ്‌ പറയുന്നത്. കൊണ്ഗ്രെസ്സിന്റെ നേതാക്കളായ കെ.വി.തോമസും ഹൈബി ഈഡനും ആയി തോന്നുന്നത് വളരെ യാദ്രിചികം അല്ല തന്നെ. ഈ ഒരു ത്രെഡില്‍ പിടിചിരുന്നുവേന്കിലും ഒരു വെടിക്കുള്ള സ്കോപ് ഉണ്ടായിരുന്നു. തല മുതിര്‍ന്ന നേതാവായി നമ്മുടെ സ്വന്തം ജി,കെ.പിള്ള ആണ് രംഗത്ത് വരുന്നത്.ജി.കെ പിള്ളയുടെ ഒരു ഡയലോഗ് പരുത്തിക്കാടന്‍ ഷാജിയോട് പറയുന്നത് സ്വന്തം ജീവിതം തന്നെയാണ് എന്നത് ഒരു ആകസ്മികം ആകാം. "നീ ഈ തലമുറയിലെ വില്ലന്മാരെ മാത്രമേ കണ്ടിട്ടുള്ളൂ..ഞാന്‍ മൂന്നു തലമുറയിലെ വില്ലന്മാരെ ഒതുക്കിയവനാ...." അത് ശെരിയാണ്. ജി, കെ. പിള്ള ഇപ്പോള്‍ നില്‍ക്കുന്നത് നാലാമത്തെ തലമുറയിലാണ്.
ആകെ മൊത്തം പറയുകയാണെങ്കില്‍ പടം തരക്കേടില്ല. പടത്തിന്റെ പരസ്യത്തില്‍ പറയുന്നതുപോലെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കാം. അതിനാല്‍ ഈ പടം ഒന്നും കാണണം തന്നെ.