Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Friday, July 15, 2011

മലയാളത്തനിമയുടെ മാണിക്യക്കല്ല്.......


ശ്രീനിവാസന്‍റെ അളിയനായ എം.മോഹന്‍ സംവിധാനം ചെയ്ത സിനിമയാണ് മാനിക്യക്കല്ല്. എത്രയോ നാള്‍ കൂടി ഒരു നല്ല ഗ്രാമീണസിനിമ കണ്ട അനുഭൂതിയില്‍ ആണ് ഇതെഴുതുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മലയാളികള്‍ നെഞ്ചിലേറ്റി ലാളിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ ലാളിത്യം നിറഞ്ഞ നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഒരു സിനിമാ യുഗം പിരക്കുന്നതിന്റെ നാന്ദി ആയി വേണമെങ്കില്‍ മാണിക്യക്കല്ലിനെ കാണാം എന്നാണു എന്‍റെ വിലയിരുത്തല്‍. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ആണ് ഈ സിനിമാ മോഹന്‍ എടുത്തത്‌. കഥയും തിരക്കഥയും സംവിധാനവും എല്ലാം മോഹന്‍ തന്നെ നിര്‍വ്വഹിച്ച ഈ സിനിമയില്‍ ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബാനര്- ഗൌരി മീനാക്ഷി മൂവീസ്. നിര്‍മ്മാണം- എം.എസ്.ഗിരിലാല്‍.
പത്താം ക്ളാസ് പരീക്ഷയില്‍ എല്ലാ കുട്ടികളും തോറ്റ ഒരു സ്കൂളിന്റെ കഥയാണ്‌ ഈ ചിത്രം. അതിനായി തിരഞ്ഞെടുത്ത ലൊക്കേഷനും അതെ ഗതികേട് ഒരിക്കല്‍ ഉണ്ടായ ഒരു സ്കൂള്‍ തന്നെ എന്നത് യാദ്രിശ്ചികം അല്ല. തലശേരിയിലെ ബ്രണ്ണന്‍ സ്കൂള്‍ ആണ് അത്.
 
മനസ്സില്‍ തട്ടുന്ന കുറെ ഡയലോഗുകളും കാണാന്‍ സുഖം ഉള്ള രംഗങ്ങളും കൊണ്ട് ഒരു കൊച്ചു ചിത്രം വന്‍ ബഡ്ജറ്റില്‍ ഉണ്ടാക്കി എന്ന് വേണമെങ്കില്‍ പറയാം. പ്രിത്വീരാജിന്‍റെ അമ്മക്കിളിക്കൂടിലെ വേഷം അതേ പോലെ പകര്‍ത്തി ഒരു വേഷം ഇവിടെ കൊടുത്തു. എന്നാലും നന്നായി ആ വേഷം. ജയറാമിന്റെ ഗ്രാമീണ കഥാപാത്രങ്ങളോട് കിടപിടിക്കുന്ന ഒരു വേഷം ആണ് പ്രിത്വീരാജിനു കിട്ടിയത്. വിനയചന്ദ്രന്‍ എന്ന നായകന്‍ ആയി സിനിമ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് പ്രിത്വി. ഒപ്പം സംവൃതയും ഇത്തിരി കോമഡി കലര്‍ന്ന വേഷത്തില്‍ ഒത്തിരി വ്യത്യസ്തതയോടെ അഭിനയിച്ചിരിക്കുന്നു.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഉള്ള ചേരുവകള്‍ എല്ലാം ചേരും പടി ചേര്‍ത്ത ഈ ചിത്രത്തില്‍ ഒരു പോരായ്മയാണ് എന്‍റെ നോട്ടത്തില്‍ കണ്ടത്. അത് നമ്മുടെ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ അഭാവം തന്നെ. ഒടുവില്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ചിത്രം ഒന്ന് കൂടി മികച്ചു നില്‍ക്കുമായിരുന്നു എന്ന് നിസ്സംശയം പറയാം. വാട്ടുകാരനായി ജഗതി തിളങ്ങി. പക്ഷെ അവസാനം ജഗതിക്ക് മാനസ്സാന്തരം വരുന്നത് എന്ത് കൊണ്ടാണെന്ന് പറയുന്നില്ല. ഇനി പറഞ്ഞത് എഡിറ്റ്‌ ചെയ്തപ്പോള്‍ പോയതാണോ എന്നും സംശയിക്കുന്നു.
ഇന്ദ്രന്‍സ്‌, നെടുമുടി, സലിം കുമാര്‍, കോട്ടയം നസീര്‍, അനൂപ്‌ ചന്ദ്രന്‍, ജഗദീഷ്‌, ബിന്ദു പണിക്കര്‍, കെ.പി..എ.സി.ലളിത, സായികുമാര്‍, തുടങ്ങി താരങ്ങളെല്ലാം വേഷങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. കൂടുതലും പുതു മുഖങ്ങള്‍ ആണ് സ്കൂള്‍ കുട്ടികളുടെ വേഷത്തില്‍ എത്തിയത്. കൂട്ടത്തില്‍ നമുക്ക് സുപരിചിതയായ ഒരു നടിയും കൂടി ഉണ്ട്. ഏഷ്യാനെറ്റിലെ ആട്ടോഗ്രാഫ്‌ സീരിയലില്‍ വില്ലത്തി ആയി അരങ്ങു വാണ പെണ്‍കുട്ടിയും ഇതിലെ ഒരു വേഷം ചെയ്തു....ആ കുട്ടിയുടെ പേര് എനിക്ക് ഓര്‍മ്മ വരുന്നില്ല. പുതു മുഖങ്ങള്‍ ആണെന്ന് പറയാത്ത അഭിനയം ആണ് സ്കൂള്‍ കുട്ടികള്‍ എല്ലാം തന്നെ കാഴ്ച വച്ചത്.
അനില്‍ പനച്ചൂരാന്‍, രമേശ്‌ കാവില്‍ എന്നിവര്‍ ആണ് ഇതിലെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.സംഗീതം ജയചന്ദ്രന്‍..നാല് ഗാനങ്ങള്‍ ആണ് ചിത്രത്തില്‍..കൂട്ടത്തില്‍ നല്ലതും എനിക്ക് ഇഷ്ട്ടമായതും ചെമ്പരത്തി..എന്ന് തുടങ്ങുന്ന ഗാനം ആണ്.രവിശങ്കര്‍, ശ്രേയ ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ഗാനം പാടിയത്.
 
 പശ്ചാത്തല സംഗീതവും ജയചന്ദ്രന്‍ തന്നെയാണ്. ചിത്രവുമായി ഇണങ്ങി പോകുന്ന രീതിയില്‍ ആണ് അദ്ധേഹത്തിന്റെ ഈ വര്‍ക്ക്‌.ചിത്രത്തില്‍ പല രംഗവും ഇഴയുന്നുണ്ട്. അവസാനം എങ്ങനെ അവസാനിപ്പിക്കണം എന്നുള്ള സംശയം സംവിധായകന് ഉണ്ടായെന്നു  നിസ്സംശയം പറയാന്‍ കഴിയും. പല നിരൂപകരും ഈ സിനിമയെക്കുറിച്ച് പലതും പറഞ്ഞു. ഒരാള്‍ പറഞ്ഞു നായികയുടെ അച്ഛന് എന്ത് സംഭവിച്ചു എന്ന് കാണിക്കുന്നില്ല എന്ന്.നായകന്‍റെ അച്ഛന്റെ കല്ലറ നായികയുടെ വീട്ടില്‍ എങ്ങനെ വന്നു എന്നും പലരും ചോദിച്ചു.അത് അറിയാന്‍ വേണ്ടി പടം വീണ്ടും കണ്ടു.അപ്പോള്‍ മനസ്സിലായി. പലരും സിനിമ നേരെ ചൊവ്വേ കാണാതെ ആണ് നിരൂപണം ഒക്കെ എഴുതുന്നത്‌ എന്ന്.ഒരു മുന്‍വിധിയോടെ പലരും നിരൂപണം നടത്തുന്നത് ആണ്.നായികയുടെ അച്ഛന്‍ വള്ളം മറിഞ്ഞു അപകടത്തില്‍ പെട്ട് മരിച്ചു എന്ന് ചിത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നായികയുടെ വീട്ടിന്റെ മുന്നില്‍ അല്ല വേറെ വീട്ടില്‍ തന്നെ ആണ് നായകന്റെ അച്ഛന്റെ കല്ലറ എന്നും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. എഡിറ്റിംഗ് വേഗം കൊണ്ട് ചിലപ്പോള്‍ തോന്നാം രണ്ടും ഒന്ന് ആണെന്ന്.
ഇതാണ് പറയുന്നത് സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ സിനിമ നടക്കുമ്പോള്‍ മൂത്രം ഒഴിക്കാനും സിഗരറ്റ്‌ വലിക്കാനും പുറത്തു പോകരുത് എന്ന്. അപ്പോള്‍ ഇങ്ങനെ ഉള്ള അബദ്ധ ധാരണകള്‍ വരാം.
എന്റെ നോട്ടത്തില്‍ മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ പദങ്ങളില്‍ വച്ച് ഏറ്റവും നല്ല പടം ആണ് ഇത്. അതിമാനുഷ കഥാപാത്രം അല്ലാതെ പ്രിത്വീരാജിനെ ഒരു സാധാരണ വേഷത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞു.പക്ഷെ ചിത്രം മുഴുവന്‍ നായകന്‍ നിറഞ്ഞു നില്‍ക്കുന്നു. വേണമെങ്കില്‍ പറയാം ഒരു ഓണ്‍മാന്‍ ഷോ എന്ന്. ഒരു പക്ഷെ അത് വിജയത്തിന് ഉതകി എന്ന് പറയാം.
സുകുമാറിന്‍റെ ചായാഗ്രഹണം അടിപൊളി ആയി. സായികുമാരിന്റെ കഥാപാത്രം അനാവശ്യം ആയിപ്പോയി. പല സിനിമയിലും വില്ലന്‍ വേഷം ഇട്ട സുരേഷ് കൃഷ്ണക്ക് ഒരു നല്ല വേഷം ഇതിലൂടെ കിട്ടി.ജഗദീഷിന്റെ വേഷം ബോര്‍ ആയിപ്പോയി. ചിത്ര സന്നിവേശം എന്ന പ്രക്രിയയില്‍ എന്തൊക്കെയോ പോരായ്മ ഉണ്ടായി എന്ന് തോന്നാം.
അവസാനം ആയി പറയാം. ഒരു നല്ല സിനിമ.ഇനിയും കണ്ടില്ലെങ്കില്‍ അത് ഒരു നഷ്ടം തന്നെ. ഒരു പക്ഷെ ഇത് പോലെ കുറെ സിനിമകള്‍ ഇനിയും ഇറങ്ങുമ്പോള്‍ നമ്മില്‍ പലരും ഇതിന്റെ സി.ഡി.യും തിരക്കി നടക്കും. പ്രിത്വിരാജിനും സംവിധായകനും ആയിരം ആശംസകള്‍.

Saturday, July 2, 2011

ദി മെട്രോ... നമുക്കും സംഭവിക്കാം........


ബിയോണ്‍, അരുണ്‍ എന്നിവര്‍ അഭിനയിച്ച സിനിമ എന്ന നിലയില്‍ ആണ് ദി മെട്രോ കാണാന്‍ പോയത്... അഞ്ചു യുവാക്കളുടെ കഥ പറയുന്ന ദി മെട്രോയില്‍ ബിയോണിനും അരുണിനും നല്ല വേഷം ആയിരിക്കും എന്നുള്ള വിചാരത്തില്‍ ആണ് പോയത്. വേഷം ഒക്കെ നല്ലത് തന്നെ ആയിരുന്നു. പക്ഷെ എവിടെയോ ഒരു പാളീച്ച പറ്റി സംവിധായകന് എന്ന് തോന്നും സിനിമ കണ്ടാല്‍. അഞ്ചു യുവാക്കളുടെ കഥയില്‍ തുടങ്ങിയ സിനിമ അവസാനിക്കുന്നത് ശരത് കുമാര്‍ എന്ന ഒരു അതിമാനുഷ നായകനില്‍ ആണ്. ബിബിന്‍ പ്രഭാകര്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. ഇയാളുടെ സമസ്ത കേരളം പി ഓ യും  കാക്കിയും വന്‍വേ ടിക്കെറ്റ്‌ എന്നീ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയ സിനിമകള്‍ ആയിട്ടും നിര്‍മാതാവായ ദിലീപ്‌ ഈ സംവിധായകന് തന്നെ പടം കൊടുത്തത്  ഉറ്റ കൂട്ടുകാരന്‍ വ്യാസന്‍ ഇടവനക്കാടിനു വേണ്ടി ആയിരുന്നു. വ്യാസന്‍ ആണ് ഇതിന്റെ കഥയും തിരക്കഥയും.

അടിപൊളി ഒരു സിനിമ ഒരുക്കിയ സംവിധായകന് തിരക്കഥയുടെ പ്രശ്നം കൊണ്ടാണ് പടം ഓടിക്കാന്‍ കഴിയാതിരുന്നത് എന്ന് വേണം പറയാന്‍.ആ കാര്യത്തില്‍ ദിലീപിന്‍റെ കൂട്ടുകാരന്  പറ്റിയ അബദ്ധം ആയിരിക്കാന്‍ വഴിയില്ല. കാരണം തിരക്കഥയിലും സംവിധാനത്തിലും ഒക്കെ വളരെ മികച്ച ഒരു സിനിമ ആണ് ദി മെട്രോ.
നല്ല ഒരു ത്രില്ലര്‍ കണ്ടിരിക്കാവുന്ന രീതിയില്‍ പടം എടുത്തു. മലര്‍വാടിയുടെ രീതിയില്‍ എടുത്ത ഒരു സിനിമ വഴിയില്‍ എപ്പോഴോ ഗതി മാറിപ്പോയി എന്ന് വളരെ സ്പഷ്ടമായി പറയാം. ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുന്ന കൂട്ടുകാരനുമായി അടിച്ചു പൊളിച്ചു കറങ്ങുന്ന നാല് കൂട്ടുകാരുടെ കഥ യാണ് ഇവര്‍ എടുക്കാന്‍ ഉദ്ദേശിച്ചത്. ഈ അഞ്ചു പേരും കൂടി ഒരു ദിവസം കൊച്ചി എന്ന സിറ്റിയില്‍ അകപ്പെടുന്നതും അവിചാരിതമായി ചില സംഭവങ്ങളില്‍ ഭാഗമാകുന്നതും അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മരിക്കുന്നതും ആയ ഒരു കഥ ആയിരുന്നു ഇത്. പക്ഷെ ഇതിനിടെ ശരത് കുമാര്‍ എന്ന തമിഴ്‌ നടനെ ഉള്‍ക്കൊള്ളിക്കേണ്ടി വന്നതാണ് സിനിമയുടെ ഒരു പോരായ്മ.
അറിഞ്ഞോ അറിയാതെയോ പരുത്തിക്കാടന്‍ ഷാജി എന്ന ഗുണ്ടയുടെ പകയ്ക്കു ഇരയാകേണ്ടി വരുന്ന  അഞ്ചു ചെറുപ്പക്കാരുടെ കഥയാണ്‌ ഇതിവൃത്തം ..പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ ജേക്കബ്‌ അലക്സാണ്ടര്‍ എന്ന പോലീസ്‌ ഓഫീസറും പരുത്തിക്കാടന്‍ ഷാജിയും ആയി പോരാട്ടം.പരുത്തിക്കാടന്‍ ഷാജി ആയി സുരേഷ് കൃഷ്ണ ആണ് രംഗത്ത്. സ്ഥിരം ഒരു വില്ലന്‍ വേഷം.പരുത്തിക്കാടന്‍ ഷാജിയുടെ അനിയന്‍ ഫ്രെഡി ആയി രംഗത്ത് വരുന്നത് നിഷാന്ത്‌ സാഗര്‍.
ശരത്കുമാറിന്റെ സി ഐ മോശം ആയില്ല.
ബിയോണിന്റെ യും അരുനിന്റെയും ഒക്കെ വേഷം വളരെ ചെറുതാക്കി. ഭാവനയെ ഒരു അതിഥി താരമായി എടുത്തത്‌ പോലെ ആയി. മലര്‍വാടി നിര്‍മിച്ച ദിലീപിന് ആ രീതിയിലുള്ള ഒരു പടം ആക്കാമായിരുന്നു ഇതും.
ഷാന്‍ റഹ്മാന്റെ സംഗീതം മോശമല്ലാത്തത് ആയിരുന്നു.മഹേഷ്‌ നാരായണിന്റെ എഡിറ്റിംഗ് വളരെ യോജിച്ചത് ആയിരുന്നു സിനിമക്ക്.ശ്രീറാമിന്റെ ചായാഗ്രഹണം വളരെ മികച്ചതും പല സമയത്തും കണ്ണിനു കുളിര് പകരുന്നതുമായ ഒരു അനുഭവം ആയിരുന്നു.

അഭിനയത്തില്‍ ഏറ്റവും മികച്ചു നിന്നത് ജഗതി ആയിരുന്നു. സുരാജിനെ സ്ഥിരം വേഷത്തില്‍ നിന്നും അല്പം മാറിയ ഒരു വേഷം കൊടുക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചു.
ഹരികൃഷ്ണന്‍ ആയി നിവിന്‍ പൌളിയും ഉസ്മാന്‍ ആയി ഭഗത് മാനുവലും വേഷം ഭംഗി ആക്കി. അരുണും ബിയോണ് ജെമിനിയും കിട്ടിയ വേഷം വളരെ ഭംഗി ആക്കി.
സിനിമയുടെ തുടക്കത്തില്‍ കൊച്ചിയിലെ രണ്ടു പ്രമുഖ കോണ്ഗ്രസ് നേതാക്കളുടെ കഥയാണ്‌ പറയുന്നത്. കൊണ്ഗ്രെസ്സിന്റെ നേതാക്കളായ കെ.വി.തോമസും ഹൈബി ഈഡനും ആയി തോന്നുന്നത് വളരെ യാദ്രിചികം അല്ല തന്നെ. ഈ ഒരു ത്രെഡില്‍ പിടിചിരുന്നുവേന്കിലും ഒരു വെടിക്കുള്ള സ്കോപ് ഉണ്ടായിരുന്നു. തല മുതിര്‍ന്ന നേതാവായി നമ്മുടെ സ്വന്തം ജി,കെ.പിള്ള ആണ് രംഗത്ത് വരുന്നത്.ജി.കെ പിള്ളയുടെ ഒരു ഡയലോഗ് പരുത്തിക്കാടന്‍ ഷാജിയോട് പറയുന്നത് സ്വന്തം ജീവിതം തന്നെയാണ് എന്നത് ഒരു ആകസ്മികം ആകാം. "നീ ഈ തലമുറയിലെ വില്ലന്മാരെ മാത്രമേ കണ്ടിട്ടുള്ളൂ..ഞാന്‍ മൂന്നു തലമുറയിലെ വില്ലന്മാരെ ഒതുക്കിയവനാ...." അത് ശെരിയാണ്. ജി, കെ. പിള്ള ഇപ്പോള്‍ നില്‍ക്കുന്നത് നാലാമത്തെ തലമുറയിലാണ്.
ആകെ മൊത്തം പറയുകയാണെങ്കില്‍ പടം തരക്കേടില്ല. പടത്തിന്റെ പരസ്യത്തില്‍ പറയുന്നതുപോലെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കാം. അതിനാല്‍ ഈ പടം ഒന്നും കാണണം തന്നെ.

Thursday, June 23, 2011

മലയാളിയുടെ സ്വന്തം ഉറുമി....

നീണ്ട ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് സന്തോഷ്‌ ശിവന്‍ ഉറുമി എന്ന ചിത്രവുമായി നമ്മുടെ മുന്നില്‍ എത്തിയത്.സന്തോഷ്‌ ശിവന്‍റെ അവസാന പടം മലയാളി ഒത്തിരി ഇഷ്ടപ്പെട്ട അനന്തഭദ്രം ആയിരുന്നു. പഴശ്ശിരാജക്ക് ശേഷം കേരള ചരിത്രം വീണ്ടും വിഷയം ആകുന്ന ഒരു സിനിമ കൂടി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ചരിത്ര സിനിമ എന്ന് പറയുന്നതാകും.. മലയാളം ഇന്നുവരെ  കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ നായകനായ പ്രിത്വിരാജും സംവിധായകന്‍ സംഗീത്‌ ശിവനും  പങ്കാളി ആണ് എന്നത് ഒരു പ്രത്യേകതയും കൂടി ആണ്.ഷാജി നടേശന്‍ ആണ് നിര്‍മ്മാണത്തിലെ മൂന്നാമത്തെ പങ്കാളി. ആഗസ്റ്റ്‌ സിനിമ എന്ന ബാനറില്‍ ആണ് ഇവര്‍ ഉറുമി ഒരുക്കിയിരിക്കുന്നത്. മികവില്‍ മലയാളത്തിലെ ഒന്നാം നിരയില്‍ ഒന്നാമത്തെ സ്ഥാനം ആണ് ഉരുമിക്ക് നല്‍കാന്‍ കഴിയുക.പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് വൈസ്രോയിയെ വധിക്കാന്‍ ശ്രമിക്കുന്ന ചിറക്കല്‍ കേളുനായര്‍ എന്ന വീര പുരുഷന്‍ ആയാണ് പ്രിത്വീരാജ് അഭിനയിക്കുന്നത്.ഒപ്പം കൂട്ടുകാരന്റെ വേഷത്തില്‍ തമിഴ്‌ നടന്‍ പ്രഭുദേവയും പ്രധാനപ്പെട്ട ഒരു വേഷം അഭിനയിക്കുന്നു.പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ആണ് വാസ്കോ ഡി ഗാമ ആദ്യം കേരളത്തില്‍ വരുന്നത്. പിന്നീട് രണ്ടു തവണ കൂടി വന്നു. 1502,1524 എന്നീ വര്‍ഷങ്ങളില്‍ ആണ് മാനുവല്‍ രാജാവിന്‍റെ ഉത്തരവ് അനുസരിച്ച് കച്ചവട കരാര്‍ ഉറപ്പിക്കാന്‍ ഗാമ വീണ്ടും കേരളത്തില്‍ വരുന്നത്. 1502 ലെ വരവില്‍ മക്കയില്‍ പോയ മേരി എന്ന കപ്പല്‍ ഗാമയും കൂട്ടരും ആക്രമിക്കുകയും അതിലുണ്ടായിരുന്നവരെ ഒന്നടങ്കം ചുട്ടെരിക്കുകയും ചെയ്തു.സ്ത്രീകളും കുട്ടികളും അടക്കം ഒത്തിരിപ്പേര്‍ അന്ന് കൊല്ലപ്പെട്ടു. ഇത് ചരിത്രം.ചരിത്രത്തിലെ ഈ ഒരു സംഭവം ആണ് ഉറുമി എന്ന സിനിമയുടെ കഥ. ശങ്കര്‍ രാമകൃഷ്ണന്‍ എന്ന കഥാകൃത്ത് ചരിത്രത്തിലെ ഭാഗങ്ങളും സ്വന്തം ഭാവനയും കൂടി ചേര്‍ത്തപ്പോള്‍ ഉറുമിയുടെ കഥ ആയി. മേരി എന്ന കപ്പലില്‍ ഉണ്ടായിരുന്നവരുടെ ആഭരണങ്ങള്‍ ഉരുക്കി ഉണ്ടാക്കിയ പൊന്നില്‍ തീര്‍ത്ത ഉറുമി ആണ് ഗാമയെ വധിക്കാന്‍ തുനിഞ്ഞിറങ്ങിയ കേളുനായരുടെ പ്രധാന ആയുധം.അന്ന് തിരിച്ചു പോയ ഗാമ പിന്നീട് 1524ല്‍ തിരികെ വരുന്നത് വരെ കാത്തിരുന്നു പോരാടുന്നതാണ് ഉറുമി.ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നിന്നും പതിനാറാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ശൈലി എല്ലാവരും അംഗീകരിക്കുന്നു.ശങ്കര്‍ രാമകൃഷ്ണന്റെ രചനയെ മഹത്തരം എന്നാണു പറയേണ്ടത്.ഗൂഗിള്‍ മാപ്പ് കാണിച്ചു കെ.പി.എ.സി.ലളിതയുടെ വാക്കുകളിലൂടെ കഥ പറഞ്ഞു തുടങ്ങിയത് തന്നെ ഒരു പുതിയ അനുഭവം ആയെന്നു പറയാം. ഒരു കല്ല്‌ കടി എന്ന് പറയാവുന്നത് മലയാളത്തിലെ എല്ലാ ചരിത്ര സിനിമകള്‍ക്കും ഉള്ള ഒരു പോരായ്മ തന്നെയാണ്. സംസാര ഭാഷ എന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം സംസാരിക്കുന്നത് അച്ചടി ഭാഷയാണ്‌. പഴയ കാല ഭാഷ സംസാരിക്കുന്നത് അപൂര്‍വ്വം ആളുകള്‍ മാത്രം.സാഹിത്യ ഭാഷയില്‍ ഉള്ള ഡയലോഗുകള്‍ മിക്കവയും അരോചകം ആണെന്ന് പറയാതെ വയ്യ.തിരക്കഥയും സാങ്കേതിക മേന്മകളും ഒക്കെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയ സന്തോഷ്‌ ശിവന്‍ തന്നെയാണ് ഈ പടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കൊണ്ട് പോകുന്നത്. 
സന്തോഷ്‌ ശിവന്‍റെ തന്നെ ക്യാമറ അടിപൊളി എന്ന് ഒറ്റവാക്കില്‍ പറയാം.


 മലയാളത്തെ സംബന്ധിച്ചാല്‍ ഒരു വ്യത്യസ്ത അനുഭവം തന്നെ ആണ് ഇതിന്റെ ചായാഗ്രഹണം. ശെരിക്കും പറഞ്ഞാല്‍ കണ്ണിനു ഒരു ഉത്സവം തന്നെയാണ് ഇതിലെ ഓരോ രംഗവും.

 ദീപക്‌ ദേവ് ഒരുക്കിയ ബാക് ഗ്രൌണ്ട് മ്യൂസിക്‌ എടുത്തു പറയത്തക്ക മേന്മകള്‍ ഉള്ളതാണ്. സാങ്കേതിക വിഭാഗം മൊത്തത്തില്‍ മികച്ചു നില്‍ക്കുന്ന ഈ ചിത്രം സന്തോഷ്‌ ശിവന്റെ നെറ്റിയില്‍ ഒരു പൊന്‍ തൂവല്‍ ചാര്‍ത്തുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. എടുത്തു പറയാനുള്ള ഒരു പോരായ്മ കാണുന്ന സ്ഥലത്തെല്ലാം സ്ലോ മോഷന്‍ കാണിക്കുന്നത് ആണ്. മാത്രമല്ല പല രംഗങ്ങളും വീണ്ടും കാണിക്കുന്നതും അലോസരം ഉണ്ടാക്കുന്നു. ഒരു യുദ്ധ രംഗം തന്നെ സ്ലോ മോഷന്‍ കാനിച്ചതിലൂടെ ഭംഗി നഷ്ടപ്പെടുത്തി എന്ന് പറയാം.
ചിത്രത്തിലെ ഗാനങ്ങള്‍ ഒന്നും തന്നെ ചിത്രത്തിന് അത്യാവശ്യം ആയിരുന്നില്ല എന്ന് മാത്രമല്ല പലതും അനാവശ്യം ആയിരുന്നു എന്ന് കൂടി പറയേണ്ടി വരുന്നു. ഒരു പക്ഷെ ഈ ഗാനങ്ങള്‍ ഒഴിവാക്കിയെന്കില്‍ മൂന്നു മണിക്കൂര്‍ എന്നുള്ളത് കുറച്ചു കൂടി കുരയില്ലായിരുന്നോ.?
കതിരെല്ലാം കെട്ടണ് കെട്ടണ് എന്നാ ഗാനം ആണ് ചിത്രവും ആയി അല്പം എങ്കിലും ഒത്തു പോകുന്നത് എന്ന് പറയാം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ ഈ ഗാനം ജോബി കുര്യനും റീത്തയും പാടിയിരിക്കുന്നു. കൈതപ്രം എഴുതിയ മഞ്ജരി പാടിയ ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന ... എന്ന ഗാനം മികച്ച ഗാനം ആണ്.കൈതപ്രം എഴുതി യേശുദാസും ശ്വേതയും ആലപിച്ച ആരോ നീ ആരോ ... എന്ന ഗാനവും ആളുകള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ദീപക്‌ ദേവിന്റെ സംഗീതം അടിപൊളി എന്ന് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താം.

 പ്രിത്വീരാജിനു ഒത്തിരി ചെയ്യാനുള്ള ഒരു വേഷം കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന വേഷം ആയിപ്പോയി ചിറക്കല്‍ കേളുനായര്‍ ..അദ്ധേഹത്തിന്റെ പഴയ ചിത്രങ്ങളിലെ ഒരു വേഷം പോലെയേ ഇതും ആയുള്ളൂ. ഒരു വ്യത്യസ്തത കൊടുക്കാന്‍ പ്രിത്വി ശ്രമിച്ചതായും തോന്നുന്നില്ല. അത് കൊണ്ട് മോശം ആയി എന്നര്‍ത്ഥം ഇല്ല. തന്റെ ഭാഗം പ്രിത്വി നന്നാക്കുക തന്നെ ചെയ്തു. പക്ഷെ കുറച്ചു കൂടി വ്യത്യസ്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ പ്രിത്വിരാജിന്റെ കരിയറിലെ ഒരു പ്രത്യേക ഏട് ആയി ഉറുമി മാറുമായിരുന്നു. അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ജഗതി തന്നെയാണ്.
അറക്കല്‍ ആയിഷയെ അവതരിപ്പിച്ച ജനീലിയ ഡിസൂസ തന്നെയാണ് ചിത്രത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചത്. ബാലയെ അവതരിപ്പിച്ച നിത്യാമെനോനും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാനു വിക്രമനായ അങ്കുര്‍ശര്‍മ്മയും കൊള്ളാം. റോബിന്‍ പ്രാറ്റ്‌ അവതരിപ്പിച്ച വാസ്കോ ഡാ ഗാമ, അലക്സ്‌ ഓണില്‍ അവതരിപ്പിച്ച എസ്ടലോ ഗാമയും ശരാശരിക്കു മുകളില്‍ എത്തി.
കേള് നായരുടെ അച്ഛനായി വരുന്ന ആര്യ പിന്നീട് കഥ പറയാന്‍ എത്തുന്നതും കൊള്ളാം രണ്ടു വേഷവും ആര്യയും ഭംഗി ആക്കി. കഥാ പാത്രങ്ങള്‍ പലതും ഭൂതകാലവും വര്‍ത്തമാന കാലവും തമ്മില്‍ വേര്‍തിരിക്കുന്ന ഭാഗത്ത്‌ അറിയാതെ മാറിപ്പോയെക്കം. പക്ഷെ അവിടെയും സംവിധായകന്റെ കഴിവ് കൊണ്ട് പാളിച്ച ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു.
 നമ്മുടെ നാട് നാനൂറു വര്ഷം അനുഭവിച്ച യാതനനകള്‍ മനസ്സിലാക്കാന്‍ ഒന്ന് രണ്ടു സീനുകള്‍ കൊണ്ട് കഴിയുന്നു എന്നത് ഈ സിനിമയുടെ പ്രത്യേകതയാണ്. മറ്റു പല ചരിത്ര സിനിമകള്‍ക്കും ഇല്ലാതിരുന്നത് അതാണ്‌. പഴശ്ശിരാജ കാണുമ്പോള്‍ നമുക്ക് ഒട്ടും ഫീലിംഗ്സ് വരുന്നില്ലെയെന്കില്‍ ഉരുമിയുടെ ചില സീനുകള്‍ നമ്മുടെ എവിടെയൊക്കെയോ എത്തിക്കുന്നു. ലോകം മഹാനായ കപ്പിത്താനായി വാഴ്ത്തിയ ഗാമയുടെ യഥാര്‍ത്ഥ മുഖം ലോകത്തിനു തന്നെ കാണിച്ചു കൊടുക്കാനുള്ള മലയാളിയുടെ എളിയ ശ്രമത്തില്‍ നമുക്കും പങ്കു ചേരാം. ചിത്രം തിയേറ്ററില്‍ നിന്നും കണ്ടിട്ടില്ലാത്തവര്‍  തിയേറ്ററില്‍ തന്നെ പോയി കാണണം..എന്നാല്‍ മാത്രമേ ഉറുമി പോലുള്ള സിനിമകള്‍ നമുക്ക് ഇനിയും ലഭിക്കൂ...
മലയാളിക്ക് വേണ്ടി ഈ സിനിമ അണിയിച്ചൊരുക്കിയ പ്രിത്വീരാജിനും സന്തോഷ്‌ ശിവനും ബാക്കി എല്ലാവര്ക്കും ഈ കൊച്ചു മലയാളിയുടെ ആശംസകള്‍.....

Wednesday, April 27, 2011

ആഗസ്റ്റ്‌-15



പണ്ട് പണ്ട്. അതായത് ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിബി മലയില്‍ ആഗസ്റ്റ്‌ ഒന്ന് എന്ന പേരില്‍ ഒരു സിനിമ ഇറക്കിയിരുന്നു.തിരക്കഥ എസ് എന്‍ സ്വാമി ആയിരുന്നു. പെരുമാള്‍ എന്ന പോലീസുകാരനായി മമ്മൂട്ടി അടിച്ചു പൊളിച്ച സിനിമ ആയിരുന്നു അത്. കുടുംബ ചിത്രങ്ങള്‍ മാത്രം ചെയ്ത സിബി മലയില്‍ ആദ്യമായി ഒരു ആക്ഷന്‍ സിനിമ എടുതതതായിരുന്നു അത്. ആദ്യം സിനിമയുടെ പേര് ആഗസ്റ്റു പതിനഞ്ചു എന്നാക്കി. ആരുടെയോ പരാതി പ്രകാരം ആഗസ്റ്റ്‌ ഒന്ന് എന്ന് പേര് മാറ്റുകയായിരുന്നു അന്ന്.ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ പുനരവതരിക്കുമ്പോള്‍ സംവിധായകന്‍ മാത്രം മാറുന്നു. സിബി മലയിലിന് പകരം ആക്ഷന്‍ ചിത്രങ്ങളുടെ രാജാവ് ആയ ഷാജി കൈലാസ്‌ ആയി എന്ന മാറ്റം മാത്രം.
സുനിതാ പ്രൊഡക്ഷന്‍സിന്റെ എം മണിയുടെ അന്‍പത്തി ഒന്‍പതാം ചിത്രമാണ് ആഗസ്റ്റ്‌ ഒന്ന്. മമ്മൂട്ടിയും അദ്ധേഹത്തിന്റെ ആരാധകരും വെറുക്കുന്ന രണ്ടു ചിത്രങ്ങള്‍ അടുത്ത കാലത്ത് ഇറങ്ങിയിരുന്നു. എസ് എന്‍ സ്വാമി അവസാനം തിരക്കഥ എഴുതിയ ബല്‍റാം വേഴ്സസ് ബല്‍റാം, ഷാജി കൈലാസ്‌ മമ്മൂട്ടിയെ വച്ച് എടുത്ത അവസാനത്തെ സിനിമ ആയ ദ്രോണ എന്നിവയെ ആളുകള്‍ പുറം കാലു കൊണ്ട് തട്ടി എറിഞ്ഞതാണ്. ആ തിരക്കഥാ കൃത്തും സംവിധായകനും ഇവിടെ ഒന്നിച്ചപ്പോള്‍ ആ രണ്ടു സിനിമയേക്കാളും നല്ലത് ആയിരിക്കും എന്ന് മമ്മൂട്ടി എങ്കിലും പ്രതീക്ഷിച്ചു കാണും. അതിനേക്കാളൊക്കെ മുന്നിലായെന്കിലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വെറുതെ ഒരു കൂതറ പടം ആയിപ്പോയി എന്ന് പറയേണ്ടി വരുന്നു ഈ ആഗസ്റ്റ്‌ പതിനഞ്ചു.
ദ ഡേ ഓഫ് ജക്കാള്‍ എന്ന വിദേശ സിനിമയുടെ മലയാളം പതിപ്പ് ആയിരുന്നു പഴയ ആഗസ്റ്റ്‌ ഒന്ന്. അതിന്റെ തന്നെ പുതുക്കിയ പതിപ്പ് ആയി കാണാം പുതിയ ആഗസ്റ്റ്‌ പതിനന്ചിനെ. എന്നാല്‍ പുതിയ സിനിമയുടെ അവസാന രംഗങ്ങള്‍ ആകട്ടെ കഴിഞ്ഞ വര്‍ഷത്തെ ഒരു വിദേശ സിനിമയുടെ അനുകരണം ആയിപ്പോയി. ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ സ് എന്ന ചിത്രത്തില്‍ നിന്നും ആണ് അതൊക്കെ എടുത്തത്‌....
ഒരു കാലത്ത് കുറ്റാന്യോഷണ സിനിമകളുടെ തല തോട്ടപ്പന്‍ ആയിരുന്ന എസ്.എന്‍.സ്വാമിയുടെ ദയനീയ പരാജയം ആണ് ഈ സിനിമയിലെ തിരക്കഥ എന്നത് പതുക്കെ പറഞ്ഞാല്‍ പോര.

ആഗസ്റ്റ്‌ ഒന്ന് എന്ന പഴയ സിനിമയുടെ പ്രധാന ആകര്‍ഷണം അതിലെ മുഖ്യമന്ത്രി തന്നെ ആയിരുന്നു. സുകുമാരന്‍ അഭിനയിച്ച ആ മുഖ്യമന്ത്രി വേഷം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് എന്നത് ഓര്‍ക്കാതെ ആണ് പുതിയ ആഗസ്റ്റ്‌ ഒന്നില്‍ അച്യുതാനന്ദനെ മോഡല്‍ ആക്കി നെടുമുടി വേണുവിന് മുഖ്യമന്ത്രി റോള്‍ കൊടുത്തത്. 
പക്ഷെ അതൊരു വന്‍ പരാജയം ആയിപ്പോയി. ഒന്നുകില്‍ അച്യുതാനന്ദനെ തന്നെ അനുകരിക്കാന്‍ പറയാം ആയിരുന്നു. അല്ലെങ്കില്‍ നെടുമുടിയുടെ ഇഷ്ടപ്രകാരം വിട്ടുകൊടുക്കാംആയിരുന്നു. ഇത് ഇപ്പോള്‍ രണ്ടിനും ഇടയില്‍ കിടന്നു എവിടെയും എത്താത്ത ഒരു കഥാ പാത്രം ആയിപ്പോയി എന്ന് പറയാം.
പിന്നെ സായി കുമാര്‍ അഭിനയിച്ച പാര്‍ട്ടി സെക്രട്ടറി വേഷം...
മേക്കപ്പ് കൊണ്ട് പിണറായിയെ അനുകരിക്കുന്നു. ആദ്യത്തെ കുറെ കുറെ കഥാപാത്രങ്ങളുടെ സംഭാഷണം കൊണ്ട് അത് പിണറായി വിജയനെ അനുകരിപ്പിക്കുന്നത് ആണ് എന്ന് മനസ്സിലാക്കാം. പക്ഷെ അവിടെയും സംവിധായകന് പരാജയം അല്ലെ സംഭവിച്ചത്. 
ഈ രണ്ടു കഥാപാത്രങ്ങളുടെയും മേക്കപ്പ് കണ്ടാല്‍ ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി ഷോയില്‍ അഭിനയിക്കുന്നവരെ ഓര്‍മ്മിപ്പിക്കും.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
ഇത് ഒരു പെയ്ഡ്‌ സിനിമ ആണ് എന്ന ആരോപണം പല മാധ്യമങ്ങളിലും കണ്ടിരുന്നു. ആ വിലയിരുത്തലില്‍ ആണ് കണ്ടതും.
പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല. 
കാരണം ഇത് ഒരു കമ്മ്യൂണിസ്റ്റ്‌ സഹായ സിനിമ ആയിരുന്നെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെ ആക്കില്ലായിരുന്നു. മുഖ്യ മന്ത്രിയെ ഇതില്‍ വലിയവന്‍ ആക്കി കാണിക്കുന്നില്ല.എന്നാല്‍ സായി കുമാറിന്റെ പാര്‍ട്ടി സെക്രട്ടറിയെ അതായത് പിണറായിയെ നല്ലവന്‍ ആയി ചിത്രീകരിക്കുന്നുണ്ട്. പക്ഷെ അവസാനം വില്ലന്‍ ആയി കാണിക്കുന്നത് ഒരു വലിയ സഖാവിനെയും കുറെ സഖാക്കളെയും തന്നെയാണ്. അങ്ങനെ ഒരു അവസാനം വന്നത് കൊണ്ട് തന്നെ ആയിരിക്കണം കമ്മ്യൂണിസ്റ്റുകാര്‍ പോലും തിയേറ്ററില്‍ ഈ സിനിമയെ തഴഞ്ഞത്....
അവസാനം വരെ സാധുവായ ഒരു സഖാവിനെ വില്ലന്‍ ആക്കിയത് ഒരു കല്ല്‌ കടിയായി തന്നെ അവശേഷിക്കുന്നു.
അടുത്ത കാലത്തായി ഷാജി കൈലാസിന്‍റെ സിനിമകളില്‍ കണ്ടിരുന്ന ഓവര്‍ ആയുള്ള ക്യാമറയുടെ ചലനങ്ങളും മിക്സിങ്ങും ഒക്കെ ഇതില്‍ ഒഴിവാക്കിയത് ആശ്വാസം 
ഒരു കാര്യം ചോദിച്ചാല്‍ ഷാജി കൈലാസും എസ് എന്‍ സ്വാമിയും എന്നെ അടിക്കുമോ എന്തോ?
പാതിരാത്രിക്ക് ഉറക്കം എഴുന്നേറ്റ്‌ വിക്കിപീടിയ നോക്കുന്നത് ആണ് കുറ്റാന്യോഷണം എന്ന് നിങ്ങളോട് ആര് പറഞ്ഞു തന്നു?
വീട്ടിനകത്തും കൂളിംഗ് ഗ്ലാസ്‌ വച്ച് നടക്കാന്‍ മമ്മൂട്ടിക്ക് പറഞ്ഞു കൊടുത്തത് ഒക്കെ ഇത്തിരി കടുത്തു പോയി എന്ന് പറയാതെ വയ്യ.
ആഗസ്റ്റ്‌ ഒന്നിലെ പെരുമാളിലെ വേഷം മമ്മൂട്ടിക്ക് ഇണങ്ങിയ വേഷം ആയിരുന്നു എങ്കില്‍ ആഗസ്റ്റ്‌ പതിനന്ചിലെ വേഷം ഒട്ടും ചേരുന്നില്ല എന്ന് തന്നെ പറയാം. 
വെറുതെ ബുള്ളറ്റില്‍ കറങ്ങലും ഒക്കെ  ആയി മമ്മൂട്ടിയെക്കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കുന്നു.പ്രായം കുറഞ്ഞു തന്നെ തോന്നിപ്പിക്കുന്നു എങ്കിലും മമ്മൂട്ടിയെ കൊണ്ട് സംവിധായകന്‍ കാര്യമായി ഒന്നും ചെയ്യിപ്പിച്ചില്ല ഈ പടത്തില്‍. 
വില്ലനായി സിദ്ധീഖ് തിളങ്ങി തന്നെ നില്‍ക്കുന്നു. പാര്‍ട്ടി സെക്രട്ടറിയായി വരുന്ന സായികുമാറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു വേഷം ആയിപ്പോയി. പിണറായി ആകാനുള്ള ശ്രമം പല സ്ഥലത്തും പാളിപ്പോകുന്നുണ്ട്. 
മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ ആയി ജഗതി കുഴപ്പമില്ല എന്ന് പറയാം.കൂട്ടത്തില്‍ കയ്യടിക്കുള്ള അഭിനയം ലാല് അലക്സിന്റെ കോമാളി പോലീസുകാരന്‍ തന്നെ.തലൈ വാസല്‍ ഷെല്‍വിയുടെ പോലീസ്‌ ഓഫീസര്‍ തരക്കേടില്ല എന്ന് പറയണം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ വേഷം അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും ഇതേ പോലെ ഒരു വേഷം  ആയിരുന്നു അദ്ധേഹത്തിനു സകുടുംബം ശ്യാമളയിലും കിട്ടിയത് എന്നുള്ളത് ഓര്‍മ്മ വരുന്നു. വേഷവും അഭിനയവും ആണ് ഞാന്‍ ഉദ്ദേശിച്ചത്.ഹരിശ്രീ അശോകന്‍ ബിജു പപ്പന്‍ കൃഷ്ണ തുടങ്ങിയവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി എന്ന് പറയാം. നായികമാര്‍ എന്ന പേരില്‍ ശ്വേതമേനോന്‍ മേഖ്ന എന്നിവരെ വെറുതെ നോക്ക് കുത്തി ആക്കി എന്ന് പറയാം.
ക്യാമറ ചലിപ്പിച്ച പ്രദീപ്‌ നായര്‍ ഒരു പരാജയം ആയിരുന്നു. അദ്ധേഹത്തിന്റെ ആദ്യ ചിത്രം കോക്ടയില്‍ ആണെന്ന് ഓര്‍മ്മ വരുമ്പോള്‍ ആണ് അത്ഭുതപ്പെടുന്നത്. അതില്‍ സുപ്പര്‍ എന്ന് പറയാവുന്ന വര്‍ക്ക്‌ ആയിരുന്നു.
കലാ സംവിധാനം നടത്തിയ ബോബന്‍ ഒട്ടും അഭിനന്ദനം അര്‍ഹിക്കുന്നില്ല. 
ആരോ പറയുന്നത് കേട്ടു... സൈബര്‍ സെല്‍ എന്ന് കാണിക്കാന്‍ വേണ്ടി ചുറ്റിനും റിബണ്‍ കെട്ടുന്നതിന് പകരം ഒരു ബോര്‍ഡ്‌ വച്ചാല്‍ പോരായിരുന്നോ എന്ന്.
ഭൂമിനാഥന്‍ എഡിറ്റിംഗ് ജോലി ഭംഗിയാക്കാന്‍ ശ്രമിച്ചില്ല. പല രംഗങ്ങളും രിപീറ്റ്‌ ചെയ്തു വൃത്തികേട് ആക്കി എന്ന് പറയണം.
പഴയ ആഗസ്റ്റ്‌ ഒന്നില്‍ പ്രയോഗിച്ച പശ്ചാത്തല സംഗീതം ഇതിലും ചില സ്ഥലത്ത് ഉപയോഗിച്ച് എന്ന് വരുത്തി. പക്ഷെ അതിനെ വേണ്ട രീതിയില്‍ കൊടുത്തിരുന്നെങ്കില്‍ ഒരു ആക്ഷന്‍ മൂട് ഒക്കെ വരുമായിരുന്നു. ഇരുപതാം നൂറ്റാണ്ട് ന്യൂടെല്‍ഹി തുടങ്ങി കുറെ ഹിറ്റ്‌ സിനിമകളിലെ ഹൈ ലൈറ്റ് ആയിരുന്നു ഒരേ രീതിയിലുള്ള ചെറിയ മാറ്റം മാത്രമുള്ള ആ സംഗീതം.
രാജാമണി അനവസരങ്ങളില്‍ പല സ്ഥലത്തും വലിയ ഒച്ചയില്‍ പല സംഗീതവും കൊടുത്തിട്ടുണ്ട്‌.
അവസാന രംഗം തീയേറ്റര്‍ കത്തുന്നതായി കാണിക്കുന്നു എന്നത് മനസ്സിലാകണം എങ്കില്‍ സിനിമ വീണ്ടും കാണേണ്ടി വരും എന്ന് സാധാരണ പ്രേക്ഷകര്‍.
പളനി രാജിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒക്കെ നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി എന്ന് തന്നെ പറയണം.
വളരെ ശ്രദ്ധിച്ചു സിനിമകള്‍ സെലക്റ്റ്‌ ചെയ്യുന്ന മമ്മുട്ടിയെ മാത്രം ആണ് ഈ സിനിമയുടെ പോരായ്മകള്‍ക്ക് കുറ്റം പറയേണ്ടത്.
അല്ലെങ്കില്‍ ഇനിയും ബുള്ളറ്റില്‍ റോന്തു ചുറ്റുന്നതും പാതിരാത്രിയില്‍ വിക്കിപീഡിയ നോക്കുന്നത് കൂളിംഗ് ഗ്ലാസ്‌ വക്കുന്നതും ആയ പടങ്ങള്‍ തന്നെ വീണ്ടും കിട്ടിക്കൊണ്ടിരിക്കും. അത്രമാത്രം.



Thursday, April 21, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ് ...........



മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് മലയാളത്തിലെ ഉത്സവം ആയി താരങ്ങളെ എല്ലാം അണിനിരത്തിയ ട്വന്റി ട്വന്റി എന്ന സിനിമ ജോഷി പുറത്തിറക്കിയത്. സിബി കെ തോമസ്‌ ഉദയകൃഷ്ണ എന്നിവരായിരുന്നു ആ ഉത്സവ സിനിമയുടെ രചന. ഇപ്പോള്‍ പുറത്തിറക്കിയ ജോഷി ചിത്രമായ ക്രിസ്ത്യന്‍ ബ്രതെഴ്സൈന്റെ രചനയും ഇവര്‍ തന്നെയാണ്. പ്രമുഖ താരങ്ങളുടെ എല്ലാം സാന്നിധ്യം ആണ് ഇതിലും സവിശേഷത.
ട്വന്റി ട്വന്റി എടുത്തപ്പോള്‍ മികവിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നിന്ന സംവിധായകന് ഇവിടെ അല്‍പ്പം പതരേണ്ടി വന്നു എന്നുള്ളത് സത്യം. പോരായ്മകള്‍ ഒത്തിരി ഉണ്ടെങ്കിലും ഇത്രയും താരങ്ങളെ ഒക്കെ അണിനിരത്തി നമുക്ക് രുചിക്കുന്ന രീതിയില്‍ ആര്‍ക്കും ഒരു കുറവ് ഉണ്ടാകാതെ ചിത്രം തയ്യാറാക്കാന്‍ ജോഷിക്ക് കഴിഞ്ഞു. മലയാള സിനിമയില്‍ ജോഷിക്ക് മാത്രം കഴിയുന്ന ഒരു പ്രത്യേകത. വന്‍ താര നിരയെ വച്ച് പടം എടുക്കാന്‍ ഐ വി ശശി മിടുക്കന്‍ ആണെങ്കിലും രണ്ടിലേറെ സൂപ്പര്‍ താരങ്ങളെ ഒരുമിച്ചു നിര്‍ത്തി സിനിമ എടുക്കാന്‍ ഈ വര്‍ക്കലക്കാരന്‍ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ മലയാള സിനിമയില്‍.
മോഹന്‍ ലാല്‍,ദിലീപ്‌, സുരേഷ് ഗോപി, ശരത് കുമാര്‍, എന്നിവര്‍ നായകന്മാരായും കാവ്യാ മാധവന്‍, കനിക, ലക്ഷ്മി റായ്‌, ലക്ഷ്മി ഗോപാലസ്വാമി, എന്നിവര്‍ നായികമാര്‍ ആയും എത്തുന്നു.
ബാനര്‍ - വര്‍ണചിത്ര ബിഗ്‌ സ്ക്രീന്‍.
നിര്‍മ്മാണം- മഹാ സുബൈര്‍- എ വി അനൂപ്‌.
സാധാരണക്കാരനായ ഒരു പ്രേക്ഷകനെ മുന്നില്‍ നിര്‍ത്തിയാല്‍ ചിത്രം സൂപ്പര്‍ എന്ന് പറയാം. പക്ഷെ പടത്തിന്റെ അകത്തു കയറി ചികഞ്ഞു നോക്കുമ്പോള്‍ എന്തൊക്കെയോ കല്ലുകടികള്‍ ഇല്ലേ എന്നൊരു സംശയം.
ഒരു ചിത്രം നിരൂപണത്തിന് വേണ്ടി കണ്ടാല്‍ പോരായ്മകള്‍ മാത്രമേ ആദ്യം നമ്മുടെ മനസ്സില്‍ ആദ്യം തന്നെ വരൂ.
അങ്ങനെയാണ് ഒരു ചെറിയ വലിയ കാര്യം പിടിച്ചെടുത്തത്.
സിനിമയിലെ മെയിന്‍ വില്ലന് മൂന്നു മക്കള്‍ ആണ്. പകുതി വരെ ഈ മൂന്നു മക്കളും ഉണ്ട്. പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ ഒരു മകനെ കാണുന്നില്ല. ആ റോള്‍ അഭിനയിച്ച നടന്‍ സുബൈര്‍ കഴിഞ്ഞ ആഗസ്റ്റില്‍ മരിച്ചത് കൊണ്ടാണ് പകുതിക്ക് ശേഷം കാണാതിരുന്നത്. പക്ഷെ കഥയിലും മാറ്റം വരുത്താന്‍ സംവിധായകനും രചയിതാക്കളും ശ്രദ്ധിക്കാത്തത് കൊണ്ടാണ് എന്ന് വ്യക്തം. അമ്മക്ക് വേണ്ടി വിവാഹം കഴിക്കുന്ന മകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അമ്മ എവിടെപ്പോയി എന്നത് ചോദിക്കാന്‍ പാടില്ലേ?
കഥയെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ രചയിതാക്കളുടെ എല്ലാ സിനിമകളുടെയും കൂടെ ഒരു അവിയല്‍ ആണ് ഈ സിനിമ എന്ന് പറയാം.
നമ്മുടെ സൂപ്പര്‍ താരങ്ങളെ മൂന്നു മണിക്കൂര്‍ സൂപ്പര്‍ താരങ്ങളായി തന്നെ കാണാന്‍ ഉള്ള അവസരം ആണ് ജോഷി നമുക്ക് തന്നിരിക്കുന്നത്. പടം തുടങ്ങി അവസാനം വരെ അവരെല്ലാം അവരായി തന്നെ നമുക്ക് ഫീല്‍ ചെയ്യുന്നു. ഇല്ലെങ്കില്‍ ചിടപ്പോള്‍ പടം പോട്ടിപ്പോയേനെ.ഓരോ രംഗങ്ങള്‍ ആയി എടുത്തു നോക്കുമ്പോള്‍ എല്ലാം നമ്മള്‍ എവിടെയൊക്കെയോ കണ്ടത് മാതിരി തോന്നും.അവസാനം അനിയന്റെ തെറ്റ് ഏറ്റെടുത്തു ജയിലില്‍ പോകാന്‍ തയ്യാറാകുന്ന ചേട്ടന്റെ കഥയൊക്കെ മലയാള സിനിമ ഒത്തിരി കണ്ടു മറന്ന കഥയല്ലേ? ജോഷി തന്നെ ഒത്തിരി തവണ പറഞ്ഞു പഴകിയ കഥാവസാനം ആയിപ്പോയി അത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ഗാനങ്ങള്‍ക്ക് ദീപക്‌ ദേവ് ആണ് സംഗീതം. മോഹം കൊണ്ടാല്‍ എന്ന ഗാനം ആണ് കൂട്ടത്തില്‍ മികച്ചത് എന്ന് പറയണം. കേള്‍ക്കാന്‍ ഇമ്പം ഉള്ള ഈ ഗാനം റിമി ടോമിയും നിഖിലും രഞ്ജിത്തും ഒക്കെ ആണ് പാടിയത്. പാട്ട് അടിപൊളി എന്ന് മാത്രമല്ല ചിത്രീകരണവും അടിപൊളി ആയി എന്ന് പറയണം.
എനിക്ക് കേട്ടിരിക്കാന്‍ സുഖം തോന്നിയ ഒരു നല്ല ഗാനം ഇതില്‍ ഉണ്ട്. ആ ഗാനം വീണ്ടും വീണ്ടും കേള്‍ക്കാനും കാണാനും തോന്നുന്നു. ദിലീപും കാവ്യയും കൂടി പാടുന്ന ആ പാട്ട് ഒരു ആശ്വാസം ആണ്. മോഹന്‍ ലാലും ലക്ഷ്മി റായിയും കൂടി ഉള്ള പാട്ട് തരക്കേടില്ല എന്ന് പറയാം. സുരേഷ് ഗോപിയുടെ പാട്ട് ചേര്‍ക്കാത്തത് ഫാന്‍സിനു ഇഷ്ടപ്പെട്ടില്ല എന്ന് കേള്‍ക്കുന്നു.
സായികുമാരിനും വിജയരാഘവനും ഒക്കെ ഒന്നും ചെയ്യാന്‍ അവസരം കൊടുത്തില്ല ജോഷി. ഇത്രയും താരബാഹുല്യം ആയത് കൊണ്ട് ആകണം നായികമാര്‍ക്കെല്ലാം വളരെ ചുരുക്കി കുറച്ചു ഡയലോഗ് മാത്രം കൊടുത്തു. കവിയൂര്‍ പൊന്നമ്മ ഹരിശ്രീ അശോകന്‍ ബാബു ആന്റണി എന്നിങ്ങനെ കുറെ പേരെ ചുമ്മാ ഒന്ന് കാണിച്ചെന്ന് വരുത്തി. ജഗതിയും ശരത് കുമാറിനെയും ഗസ്റ്റ്‌ എന്ന് എഴുതി കാട്ടിയിരുന്നെങ്കില്‍ ആശ്വാസം ആകും ആയിരുന്നു.
സലിം കുമാറിനെയും സുരാജിനെയും വെറും ഭാസി ബഹദൂര്‍ കഥാപാത്രങ്ങള്‍ ആക്കി കളഞ്ഞു.സുരേഷ് കൃഷ്ണ, ബിജു മേനോന്‍, അനൂപ്‌ ചന്ദ്രന്‍ ശോഭ മോഹന്‍, ശ്രീകുമാര്‍ തുടങ്ങി എല്ലാവരും അവരുടെ ചെറിയ വലിയ വേഷങ്ങള്‍ ഭംഗി ആയി ചെയ്തു.
ധാരാളം താരങ്ങളെ വച്ച് എല്ലാവര്ക്കും പ്രാധാന്യം കൊടുത്തു നല്ല രീതിയില്‍ കഥ പറഞ്ഞ ട്വന്റി ട്വന്റി യിലെ മികവ് ജോഷി എവിടെയോ മറന്നു പോയി എന്ന് തോന്നുന്നു. പക്ഷെ അതിനു ജോഷിയെ കുറ്റം പറയേണ്ട കാര്യം ഇല്ല എന്നാണു തോന്നുന്നത്. കഥ എഴുതിയവര്‍ കഥാ പാത്രങ്ങല്‍ക്കൊന്നും ആത്മാവ് കൊടുത്തില്ല. അത് തന്നെ കാര്യം.
അനില്‍ നായരാണ് ക്യാമറ. ജോഷിയുടെ പഴയ സിനിമകളുടെ ഒപ്പം ഇല്ലെങ്കിലും തരക്കേടില്ല എന്ന് പറയാം. പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി തന്റെ ഭാഗം നന്നാക്കി എന്നാണു എന്റെ അഭിപ്രായം. കലാസംവിധായകനും കുറ്റം പറയാന്‍ ഒന്നും ഇല്ല. നല്ലത് എന്ന് തന്നെ പറയണം. ഏറ്റവും മികച്ചത് എഡിറ്റിംഗ് ആണ്. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിംഗ്. അടിപൊളി എന്ന് പറയണം.
മാഫിയ ശശിയും അനില്‍ അരശും ആണ് സംഘട്ടനം നിര്‍വ്വഹിച്ചത്. സുരേഷ് ഗോപിയും മോഹന്‍ലാലും പരസ്പരം അടിക്കുന്നത് ഒരു പുതുമ അവകാശപ്പെടാം . ഒരു കല്ല്‌ കടി തോന്നുന്നത് ബാബു ആന്റണിയെ വേദി വെക്കാന്‍ ശരത് കുമാര്‍ ബോണറ്റിനു മുകളില്‍ കൂടി മലക്കം മറിഞ്ഞു വരുന്ന രംഗം കാണുമ്പോള്‍ ആണ്. എന്തിനായിരുന്നു അത്രയും പാട് പെട്ടത് എന്ന് ചോദിക്കാന്‍ തോന്നും. നേരെ അങ്ങ് വേദി വച്ചാല്‍ പോരായിരുന്നോ?
ചിത്രം കണ്ടു തീരുമ്പോള്‍ ഒരു സംശയം മനസ്സില്‍ അവശേഷിക്കുന്നു. നമ്മുടെ ഒക്കെ വസ്തുക്കളുടെ ആധാരങ്ങളുടെ ഒറിജിനല്‍ വില്ലേജ്‌ ഓഫീസില്‍ സൂക്ഷിക്കുന്ന പതിവ് എന്ന് തുടങ്ങി? സാധാരണ അതൊക്കെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അല്ലെ സൂക്ഷിക്കുന്നത്?
പൊതുവില്‍ മോഹന്‍ ലാലിന്റെ ആരാധകരെ ഉള്‍പ്പെടെ സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്നു ചിത്രം. കൊള്ളാം എന്നും തരക്കേടില്ല എന്നും ഒക്കെ പറയാം. ജോഷിയുടെ പഴയ കാല സിനിമകളെ ഓര്‍ത്തു കാണാന്‍ കയറുന്നവര്‍ അതിശയിച്ചു പോകും എന്ന് മാത്രം. പടം സുപ്പര്‍ ഹിറ്റ്‌ ആയി ഓടാന്‍ ഉള്ള എല്ലാം ഉണ്ട്. അത് തന്നെ മതി നിര്‍മ്മാതാവിനും താരങ്ങള്‍ക്കും സംവിധായകനും.